March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍ നിന്ന് വാങ്ങിയ മണ്ണ് കൊണ്ടുള്ള മനോഹരമായ കാസിത്തൊണ്ട്. ഓര്‍മകള്‍ പിറകോട്ടു സഞ്ചരിക്കുമ്പോള്‍ ഈ കാസിത്തൊണ്ടിലെ ചില്ലറ കള്‍ക്ക് അന്ന് ഇന്ന് കിട്ടുന്ന റിയാലിനെക്കാള്‍ മൂല്യം !
ഇടയ്ക്കു ഒരു പേന, യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു ഐസ് ക്രീം, സ്കൂള്‍ അവധിക്കാലത്തു പിരിവെടുത്ത് പത്താം നമ്പര്‍ ഫുട്ബോള്‍ വാങ്ങുമ്പോള്‍ കൊടുക്കാന്‍ ഒരു ഷെയര്‍ ഇങ്ങിനെത്തെ അന്നത്തെ "വലിയ" ആവശ്യങ്ങള്‍ ഒക്കെ നിറവേറ്റി യിരുന്നത് കവുങ്ങില്‍ ചുവട്ടിലെ അടക്ക വിറ്റും, പഴയ പുസ്തകങ്ങള്‍ വിറ്റും , തിരി കൊഴിഞ്ഞ കുരുമുളക് പൊള്ള പൈതലാക്കക്ക് കൊടുത്തും ഒക്കെ കിട്ടിയിരുന്ന നാണയ തുട്ടുകള്‍ ഇതില്‍ നിക്ഷേപിച്ചായിരുന്നു.

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഈ സാധനം കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒരിക്കല്‍ ഒരുപാട് ആളുകളില്‍ ചെറിയ സമ്പാദ്യ ശീലം വളര്‍ത്തിയിരുന്ന ഈ സാധനവും പുരാവസ്തു ആയി പോയോ ആവോ ? !!!







നടത്തത്തിലേക്ക് ഒരു നടത്തം

നടത്തത്തിലേക്ക് ഒരു നടത്തം
======================
ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് . ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ്‌ ബിന്‍ വലീത്‌ തുടങ്ങി നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍ കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത് കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തില്‍ !) .അവിടം മുതല്‍ അവന്റെ നടത്തം ആരംഭിക്കുന്നു . "വയസ്സ് നാല്‍പതു ഒക്കെയായി .ഇനി അല്പം നടക്കണം " എന്നുകൂടി ഡോക്ടര്‍ ഉണര്‍ത്തുമ്പോള്‍ അവന്‍ അവിടെ നിന്ന് തന്നെ മനസ്സാ നടക്കാന്‍ ആരംഭിക്കുന്നു. പ്രശ്നം അവിടെ അല്ലെ. പത്തും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് എവിടെ നടക്കാന്‍ സമയം. എന്നാല്‍ ഉള്ള സമയം അവര്‍ അഡ്ജസ്റ്റ് ചെയ്തു നടക്കാന്‍ ആരംഭിക്കുന്നു. ഇനിയാണ് രസം. നടക്കുന്നവരുടെ ഭാവ പ്രകടനങ്ങള്‍ അവരുടെ മാനസിക നില വിളിച്ചറിയിക്കുന്നു. ചിലര്‍ വളരെ വേഗത്തില്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കി "ഹോ കയിച്ചിലായി" എന്നാ ഭാവത്തില്‍. ചിലര്‍ ഡോക്ടറോട് ദേശ്യം തീര്‍ക്കുന്ന വിധത്തില്‍ കൈകള്‍ ആഞ്ഞു വീശി നടക്കുന്നു , അന്ന നടക്കാര്‍, അരയന്ന നടക്കാര്‍, ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ചു നടത്തുന്ന ഭാര്യമാര്‍ , "ശോ നമ്മുടെ ഉറക്കം മുടക്കി" എന്ന് വിലപിച്ചു ഭാര്യമാര്‍ക്ക് എസ്കോര്‍ട്ട് വരുന്ന പാവം ഭര്‍ത്താക്കന്മാര്‍ അങ്ങിനെ അങ്ങിനെ...

നമ്മുടെ ഈ തലമുറ അല്പം എങ്കിലും നടന്നിട്ടുല്ലവരാണല്ലോ. പതിനഞ്ചു കിലോമീറ്റര്‍ എന്നും നടന്നു സ്കൂളില്‍ പോയിരുന്ന ആളുകളെ എനിക്കറിയാം. പക്ഷെ ഇനിയുള്ള തലമുറ ഒരു പക്ഷെ നടത്തം ഇത് പോലെ നാല്പതു വയസ്സിലേക്ക്‌ നീട്ടേണ്ടി വരും. നടന്നു പോകാന്‍ കഴിയുന്ന പല സ്ഥലങ്ങളിലേക്കും നാം വാഹനങ്ങളെ ആശ്രയിക്കുന്നു.

(വാല്‍കഷണം # ഇന്ന് രാവിലെ രസകരമായ ഒരു കാഴ്ച കണ്ടു. രണ്ടു ലിറ്റര്‍ അല്‍മറായി പാലും രണ്ട്‌ അമേരിക്കാന കേക്കും പിടിച്ചു നടക്കാന്‍ ഇറങ്ങിയ ഒരു ഈജിപ്തു കാരനെ. "സലാമാത്തു യാ ബാഷ..യേശ മുഷ്കില "എന്ന് ചോദിച്ചു ലോഹ്യം കൂടിയ എന്നോട് അയാള്‍ " ഫീ സിയാദ സുക്കര്‍, ഷോയ കൊളസ്ടോള് -ലാക്കിന്‍ അന സബ്ബത് ..." എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പൊ കയ്യിലുള്ള ഇത് എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ..യാ അഖി ഷോയ എമ്ഷി അന തബാന്‍ ബതൈന്‍ അന അകുല്‍ വ എഷരബ് ഹാദി...."
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു !!!!! )

March 11, 2013

കരുണ

കരുണ 
=====
എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍ കരുതിയ ധാന്യങ്ങള്‍ അവക്ക് ഇട്ടു കൊടുക്കും. അപ്പോഴേക്കും കൂടുതല്‍ പ്രാവുകള്‍ അവിടെ എത്തിയിരിക്കും. അവക്ക് തീറ്റ കൊടുത്ത ശേഷം അയാള്‍ തന്റെ കടയില്‍ കയറി ഒരു കപ്പു ചായ എടുത്ത ശേഷം വീണ്ടും പുറത്തിറങ്ങി പ്രാവുകളെ നോക്കി അത് കുടിക്കും. അപ്പോള്‍ അയാളുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. സഹജീവിയോട്‌ പോലും കരുണ കാണിക്കാത്ത ഈ കാലത്ത് എന്നും രാവിലെ കാണുന്ന ഈ കാഴ്ച എന്നെ പലതും ഓര്‍മിപ്പിക്കുന്നു. കടമകളും കടപ്പാടുകളും എല്ലാറ്റിലും ഉപരി "ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന ആപ്ത വാക്യവും .