November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .
സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ
പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍
പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ
മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും ,  അറഫ , മഷര്‍ , മിന  എന്നീ സ്ഥലങ്ങളാണ് രംഗങ്ങള്‍ . കഅബ, സഫ , മര്‍വ,
പകല്‍ , രാവ്, സൂര്യ പ്രകാശം , അസ്തമയം , വിഗ്രഹങ്ങള്‍ , ബലി എന്നിവയാണ് പ്രതീകങ്ങള്‍ . വസ്ത്രധാരണവും മൈക്ക് അപ്പുമാണ് 
ഇഹ്റാമും, തല മുണ്ടനും ചെയ്യലും , മുടിയില്‍ നിന്ന് അല്പം നീക്കലും .
പക്ഷെ ദൃശ്യത്തില്‍ വിവിധ റോളുകളില്‍ അഭിനയിക്കുന്നത് ഒരാള്‍ മാത്രമാണ് . ഹജ്ജില്‍ പങ്കെടുക്കുന്ന ആള്‍ .
ഈ വരികള്‍ മുന്‍പെന്നോ വായിച്ച അലി ശരീഅത്തിയുടെ പുസ്തകത്തില്‍ നിന്ന് ..അതെ ഹജ്ജു ഒരു വലിയ സന്ദേശം ആണ് .
എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് 1993 ല്‍. പൊന്നുവിളയുന്ന  അറബ് ലോകം  എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നില്ലെങ്ങിലും 
ജീവിത  തോണി ഒഴുകി എത്തിയത് ഇവിടെ . അതും മക്കയില്‍ . മിനക്കടുത്ത  ഷിഷ എന്ന് പറയുന്ന  മിനയോട് തൊട്ടുകിടക്കുന്ന സ്ഥലം .
ജോലിസ്ഥലത്തിനു അടുത്ത്  തന്നെ താമസം . അവിടെ നിന്ന് ജമ്രത്തിലേക്ക് ( പിശാചിനെ കല്ലെറിയുന്ന സ്ഥലം ) കേവലം  ഒരു കിലോമീറ്റര്‍ ദൂരം മാത്രം .
സത്യത്തില്‍ അവിടെ എത്തിപ്പെട്ടത് മുതലാണ്‌ ഹജ്ജിന്റെ വിശാലമായ അര്‍ത്ഥ തലങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നത് . ഹജ്ജു സമയത്ത് ജനലക്ഷങ്ങള്‍
ഒഴുകിയെത്തുന്ന മിന. പല ദേശക്കാര്‍ , പല ഭാഷക്കാര്‍   പക്ഷെ എല്ലാവരും  ഒരേ ഒരു വേഷത്തില്‍ . ! കറുത്തവന്‍ എന്നോ വെളുത്തവന്‍ എന്നോ അന്തരമില്ലാതെ , മന്ത്രിയോ ,സാധാരണ പൌരനെന്നോ വ്യത്യാസമില്ലാതെ   ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി എത്തിപ്പെട്ടവര്‍ . എന്റെ ജോലി റീടൈല്‍ വിഭാഗത്തില്‍ ആയിരുന്നതിനാല്‍ ഒരുപാടു ദേശക്കാരായ ഹാജിമാരുമായി ഇടപഴകാന്‍ അവരം കിട്ടി . നിഷ്കളങ്കരായ വയോധികരുടെ  പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു .
ആ കാലത്ത് നാട്ടില്‍ നിന്ന് ഹജ്ജിനു വന്നിരുന്ന ഹാജിമാരെ സേവിക്കാനും അവസരം  കിട്ടിയിരുന്നു.  ഹജ്ജിന്റെ തിരക്ക് പിടിച്ച ആ കാലത്താണ് 
ജീവിതത്തില്‍ ആദ്യമായി പതിനാറും പതിനെട്ടും മണിക്കൂര്‍ ജോലി ചെയ്തതും ! 
അങ്ങിനെ 1997  -  ഏപ്രില്‍ 15  ലെ ഒരു പ്രഭാതം . പതിവ്  പോലെ തിരക്ക് പിടിച്ച ജോലി ആരംഭിക്കുകയായി . ഒന്പതു മണിക്ക് തന്നെ
ജോലിയില്‍ കയറി .അന്ന് ദുല്‍ ഹിജ്ജ എട്ടാണ്‌-  ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ക്കുന്ന ദിവസം
തലേന്ന്   തന്നെ മിനയിലേക്ക്  ഒഴുക്ക്
ആരംഭിച്ചിരുന്നു - എങ്ങും ജനസമുദ്രം.  ഞങ്ങളുടെ മാര്‍കെറ്റില്‍ നല്ല തിരക്ക് . ഹാജിമാര്‍ രണ്ടു ദിവസത്തേക്ക് ആവശ്യമായ
അത്യാവശ്യ
സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് . ഞാനും എന്റെ ജോലിയില്‍ മുഴുകി .
ഏകദേശം 11  മണി ആയിക്കാണും. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത് . മിനയില്‍ നിന്ന് വരുന്ന റോഡിലൂടെ ജന സമുദ്രം ഒഴുകുന്നു
പലരും പേടിച്ചു പോയിട്ടുണ്ട്. ചിലരുടെ കയ്യില്‍ ബാഗുകള്‍ ഉണ്ട് . ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല . റോഡില്‍ ഇറങ്ങി നോക്കി .
അങ്ങകലെ മിനയില്‍ നിന്ന് ആകശേത്തെക്ക് തീ നാളങ്ങള്‍ ഉയരുന്നു , എങ്ങും കറുത്ത പുക , മനസ്സില്‍ ഒരു വിങ്ങല്‍ . ദൈവമേ
എന്തോ അപായം സംഭവിച്ചിരിക്കുന്നു . അല്ലാഹുവിന്റെ
അതിഥികള്‍ക്ക് ഒരാപത്തും വരുത്തല്ലേ ..മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
അല്‍പ സമയത്തിന് ശേഷമാണ് മിന ടെന്റില്‍ തീപിടിച്ചു എന്ന ദുഃഖ വാര്‍ത്ത അറിയുന്നത് .
ഉച്ചയോടു കൂടി ആളുകളുടെ ഒഴുക്ക് കൂടി ,എങ്ങും ജന സമുദ്രം . ടെന്റുകളില്‍ നിന്ന് എല്ലാം  ഉപേക്ഷിച്ചു പോന്നവര്‍.
പലരും കൂട്ടം തെറ്റി , ഉറ്റവരും ഉടയവരും വേര്‍പെട്ടു പോയി . ആകെ ഒരു മൂകത . തലങ്ങും വിലങ്ങും പായുന്ന
രക്ഷാ വാഹനങ്ങള്‍. 
ഏകദേശം മൂന്നു മണിയോടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമിലേക്ക്‌ നടന്നു . റോഡിന്‍റെ ഇരു വശങ്ങളിലും  ഹാജിമാര്‍  
‍ വിശ്രമിക്കുന്നു, പലരും ക്ഷീണിച്ചിട്ടുണ്ട് . ഞാന്‍ അവര്‍ക്കിടയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു.  റൂമില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് 
ഞാന്‍ കണ്ടു . ഒരു ഹജ്ജുമ്മ ഇരുന്നു കരയുന്നു . കരച്ചില്‍ അല്പം ഉച്ചത്തില്‍ ആണ് . ഞാന്‍ കരച്ചില്‍ കേട്ട് ഒന്ന് നോക്കി .
ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ ഒരു മലയാളി ആണ് എന്ന് എനിക്ക് മനസ്സിലായി . ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു . എന്റെ കണ്ടതും
അവര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഞാന്‍ വരെ
ആശ്വസിപ്പിച്ചു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി . തീ പിടുത്തം നടന്നപ്പോള്‍ അവരുടെ  ടെന്റില്‍ നിന്നും എല്ലാവരും ഇറങ്ങി ഓടി
അവരും . കൂടെ ഉള്ളവര്‍ ഒക്കെ കൂട്ടം തെറ്റി . അവര്‍ ആകെ പേടിച്ചു പോയി.  അവരെ ഞാന്‍ ആശ്വസിപ്പിച്ചു . അവരുടെ ആളുകളുടെ
അടുത്ത് എത്തിക്കാം എന്ന് വാക്ക് കൊടുത്തു . റൂമിലേക്ക്‌ കൊണ്ട് പോയി ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു . റൂമില്‍ ഞങ്ങള്‍
പുരുഷന്‍ മാര്‍ മാത്രം ഉള്ളത് കൊണ്ട്  തിരിച്ചു അവരെ ഞാന്‍ എന്റെ കൂടെ മാര്‍കെറ്റിലേക്ക് കൂട്ടി കൊണ്ട് വന്നു . വൈകിട്ട് എന്റെ ജോലി കഴിഞ്ഞാല്‍ നിങ്ങളെ ഗ്രൂപ്പ്  കണ്ടു പിടിച്ചു അവിടെ എത്തിക്കാം എന്ന് വാക്ക് കൊടുത്തു. ഇന്നത്തെപോലെമൊബൈല്‍ ഫോണ്‍ അന്നില്ല
ഹാജിമാരുടെ ഐഡന്റിറ്റി കയ്യിലെ ഒരു വള മാത്രം .  ഹറമിന്റെ അടുത്ത എത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം അവര്‍ക്ക് അറിയാം എന്ന്
പറഞ്ഞത് പ്രകാരം രാത്രി 8  മണിക്ക് ഞാന്‍ അവരെ അവരുടെ റൂമില്‍ എത്തിച്ചു . അവിടെ എത്തിയപ്പോള്‍ അവരെ കാണാതെ പോയ വിഷമത്തില്‍ നില്‍കുന്ന അവരുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും . സന്തോഷത്തോടെ അവരുടെ അടുത്ത്  ആ ഹജ്ജുമ്മയെ ഏല്പിച്ചു ഞാന്‍ മടങ്ങി .
പിറ്റേന്ന് രാവിലെയാണ് ഏകദേശം 343  പേരുടെ മരണത്തിനും  ആയിരം പേരുടെ പരിക്കിനും ആ തീപിടുത്തം
ഇടയാക്കി എന്ന് വിഷമത്തോടെ അറിയുന്നത്
ഏകദേശം ഒരു കൊല്ലത്തിനു ശേഷം 1998  മാര്‍ച്ചില്‍ പ്രൊമോഷന്‍ കിട്ടി  വിഷമത്തോടെ ഞാനും മക്ക വിട്ടു , ജിദ്ധയിലേക്ക് .
**********************************
പ്രവാസം അങ്ങിനെ നീണ്ടു. അതിനിടക്ക് കല്യാണവും കഴിഞ്ഞു. കുട്ടികളുമായി . 2008  ലെ ഒരു വെകേഷന്‍ സമയം .
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ സാധാരണ അവധി കിട്ടാറില്ല. എന്നാല്‍ അല്പം മഴ കാണണം എന്ന വാശിയില്‍ ആ വര്ഷം
 അവധി   അടിച്ചെടുത്തത് ജൂലൈ മാസത്തില്‍ .  കൊരിച്ചോരി പെയ്യുന്ന മഴ . അങ്ങിനെ തെളിവ് കിട്ടിയ ഒരു ദിവസം
ഉച്ചക്ക് ശേഷം   പെരിന്തല്‍മണ്ണ ഉള്ള ഒരു സുഹൃത്തിനെ  കാണാന്‍ പോയി, കൂടെ മോളും ഉണ്ട് . ബൈക്കിലാണ് യാത്ര . 
സുഹൃത്തിനെ കണ്ടു യാത്ര പറഞ്ഞപ്പോള്‍  ഏകദേശം 7  മണിയായി. മഴക്കാര്‍ മൂടിയ അന്തരീക്ഷം . ഏകദേശം മങ്കട
കഴിഞ്ഞു കാണും
മഴ പയ്യെ പെയ്യാന്‍ തുടങ്ങി . വണ്ടി എവിടെയെങ്കിലും ഒന്ന് നിര്‍ത്താന്‍ നോക്കിയമ്പോള്‍ മോള് പറഞ്ഞു . നമുക്ക് പോകാം , അല്പം മഴ കൊള്ളാം
സാരമില്ല . മണല്‍ കാടിന്റെ ചൂടേറ്റു വളന്ന അവള്‍ക്കു അതാണ്‌ ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ എന്നും ഞാനും കരുതി. പക്ഷെ
ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു മഴ കനത്തു. നല്ല കാറ്റും , മുന്നില്‍ ഇരുന്ന മോള്‍ നനഞ്ഞു കുതിര്‍ന്നു വിറക്കാന്‍ തുടങ്ങി .
ശക്തമായ മഴ കൊണ്ട് എനിക്ക് വണ്ടി ഓടിക്കാന്‍ കഴിയത്ത അവസ്ഥ വന്നു. റോഡ്‌ വിജനം . തൊട്ടടുത്ത കവലയില്‍ അല്‍പ സമയം
കയറിനില്‍ക്കാം എന്ന് കരുതി ഞാന്‍ വണ്ടി മുന്നോട്ടു എടുത്തു. പക്ഷെ അവിടെ  കടകള്‍ ഒക്കെ അടച്ചിരുന്നു . അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ 
റോഡിന്‍റെ
തൊട്ടടുത്തു  ഒരു വീട്ടില്‍ വെളിച്ചം കണ്ടു . ഞാന്‍ വണ്ടി നേരെ  അവിടേക്ക് തിരിച്ചു ആ വീട്ടിന്റെ മുറ്റത്ത്  നിര്‍ത്തി . ഗ്രില്‍സ് ഇട്ട ആ വീടിന്റെ 
കോലായില്‍ ഒരു സ്ത്രീയും ഒരു കൊച്ചു പെണ്‍കുട്ടിയും എന്തോ വായിച്ചു കൊണ്ടിരിക്കുന്നു . അസമയത്ത് ഒരു വണ്ടി മുറ്റത്ത്‌ വന്നു നിന്നത് 
കൊണ്ടാവണം അവര്‍ അല്പം അമ്പരപ്പോടെ  ഞങ്ങളെ നോക്കി. ഞാന്‍ സലാം പറഞു ഇറയത്തെക്ക്   കയറി നിന്ന് അവരോടു വിവരങ്ങള്‍ പറഞ്ഞു .
മോളെ കണ്ടതും അവര്‍ പെട്ടെന്ന് ഗ്രില്‍സ് തുറന്നു ഒരു തോര്‍ത്തു തന്നു തല തുടച്ചു കൊടുക്കാന്‍ പറഞ്ഞു .
മോളുടെ പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങിയിരുന്നു. അവസാനം അവര്‍ തന്നെ അവളുടെ തല തോര്‍ത്തി കൊടുത്ത് എന്നോട് കോലായിലേക്ക്
കയറി ഇരിക്കാന്‍ പറഞ്ഞു. ആകെ നനഞു കുതിര്‍ന്ന ഞാന്‍ മടിച്ചു . അവരുടെ സ്നേഹത്തിനു മുന്നില്‍ അവസാനം തുണി പിഴിഞ്ഞ് വെള്ളം
കളഞ്ഞു ഞാന്‍ കോലായില്‍ കയറി ഇരുന്നു . മോളെ അവര്‍ അകത്തു കൊണ്ട് പോയി വസ്ത്രങ്ങള്‍ എല്ലാം പിഴിഞ്ഞ് തല തോര്‍ത്തി കൊടുത്തു.
അവര്‍ എന്റെ അടുത്ത് വന്നു എവിടെയാണ് എന്നും എന്ത് ചെയ്യുന്നും എന്ന് ചോദിച്ചു . ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു ." . ഇന്റെ റബ്ബേ .. ഇത് ജബ്ബാര്‍ അല്ലെ ... അനക്ക് ഇന്നേ ഓര്മ ഇല്ലേ ..മിനയില്‍ തീപിടിച്ച  അന്ന് എന്നെ റൂമില്‍ എത്തിച്ചത് "..............  ഞാന്‍ ഒരു നിമിഷം ഒന്ന് ശബ്ദിക്കാന്‍ കഴിയാതെ നിന്നു .. എന്റെ ഓര്‍മ്മകള്‍ 10  വര്ഷം പിന്നോട്ട് പോയി.
വയസ്സുകൊണ്ടു അവരെക്കാള്‍ ഇളയതായ എനിക്ക് എന്തെ അവരെ കണ്ടപ്പോള്‍ മനസ്സിലായില്ല !
അവര്‍ സന്തോഷത്തോടെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു . ഇടയ്ക്കു അവരുടെ വീട്ടുകാര്യങ്ങളും പറഞ്ഞു . അന്ന് അവരോടൊപ്പം ഹജ്ജിനു
ഉണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് രണ്ടു വര്ഷം മുന്‍പ് മരിച്ചു .
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴ നിലച്ചു . ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി , ഇറങ്ങാന്‍ നേരം ആ ഉമ്മ പറഞ്ഞു ..മക്കയില്‍ പോകുമ്പോള്‍
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ ..............
തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ എന്റെ മനസ്സില്‍ അവരായിരുന്നു.. പത്തു വര്ഷം മുന്‍പ് നടന്ന  ആ തീപിടിത്തവും .
അതെ നമ്മുടെ ഒക്കെ ജീവിതം പലപ്പോഴും വേര്‍പിരിയലും കണ്ടുമുട്ടലും ആണല്ലോ  അല്ലെ ............

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !

39 comments:

എന്റെ ജീവിതത്തില്‍ നടന്ന തികച്ചും ആകസ്മികമായ ഒരു സംഭവം .....

പോസ്റ്റ്‌ വായിച്ചു, നന്നായി എഴുതി.... ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ ഷേക്സ്പിയര്‍ പറഞ്ഞ ഒരു വാക്ക് ഓര്‍ത്തു പോയി...
WHOLE THE WORLD IS A STAGE AND LIFE IS A DRAMA, EVERYBODY PLAYING SEVEN ROLE IN THIS STAGE.

അവസാനം വരെ വായിച്ചപ്പോള്‍ വളരെ അത്ഭുതമായി തോന്നി... എന്തോ ഒരു അദൃശ്യ ശക്തി നിങ്ങളുടെ ഇടയില്‍ ഉള്ളത് പോലെ തോന്നി, അല്ലെങ്കില്‍ അവിടെ കയറാനും ആ ഹജ്ജുമ്മയെ കാണാനും ഭാഗ്യം ഉണ്ടാകുമോ... എല്ലാ നന്മകളും നേരുന്നു....
ആ ഉമ്മ പറഞ്ഞത് പോലെ മക്കയില്‍ പോകുമ്പോള്‍ എനിക്ക് വേണ്ടിയും ദുഅ ചെയ്യുക...എന്നെങ്കിലും അവിടെ പോകാന്‍ ഭാഗ്യ ഉണ്ടാകാന്‍ വേണ്ടി...

ബലി പെരുന്നാള്‍ ആശംസകള്‍...

പരിശുദ്ധ ഹജ്ജ് വേളയിലെ ഈ ഓര്‍മക്കുറിപ്പ് നൊംബരമുണര്‍ത്തുന്നതായി..
ഈദ് മുബാറക്..

<< അതെ നമ്മുടെ ഒക്കെ ജീവിതം പലപ്പോഴും വേര്‍പിരിയലും കണ്ടുമുട്ടലും ആണല്ലോ..>>
ആശംസകള്‍

താങ്കളുടെ ഈ അനുഭവം വളരെ അവിശ്വസനീയമായിതോന്നി..!!

ഹജ്ജ് പെരുന്നാൾ ആശംസകൾ..!!

ആകസ്മികമോ ?അതോ അല്ലാഹു അങ്ങിനെ ഒരു സംഗമത്തിന് ഉതവി നല്‍കിയതോ?
ഈ വിവരണം ആസ്വാദനത്തേക്കാള്‍ അത്ഭുതവും ആകാംക്ഷയുമാണ്,വായിക്കുന്തോറും നിറഞ്ഞു നിന്നത്.ഉചിതവും ഗുണകരവുമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍ !

ജബ്ബര്‍ക്കാ ഒരു നല്ല സിനിമ കണ്ട ഫീല്‍ ...നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ ബലിപെരുന്നാള്‍ ആശംസകള്‍

ഹജ്ജ് ഓര്‍മകളും ,അവിചാരിത കണ്ടു മുട്ടലും ഒക്കെ ഹൃദ്യമായി തോന്നി ...ബലി പെരുന്നാള്‍ ആശംസകള്‍ ,,
khaadu
ഷേക്സ്പിയറിന്റെ As you like it എന്ന നാടകത്തിലെ കഥാപാത്രം ജാക്വിസ് പറയുന്ന വാചകങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ് :
All the world's a stage,
And all the men and women merely players;
They have their exits and their entrances,
And one man in his time plays many parts,
His acts being seven ages.

ഈ അനുഭവം അത്ഭുതം തന്നെ ....
അല്ലാഹൂ നിശ്ചയിച്ച രണ്ടാമതൊരു കൂടി കാഴ്ച .. അതിനു കൂട്ടുകാരനെ തേടിയുള്ള യാത്ര നിമിത്തമായി എന്ന് മാത്രം ....
പെരുന്നാള്‍ ആശംസകളോടെ.... (തുഞ്ചാണി)

എത്ര ഹൃദ്യമായിരിക്കും ആ സമാഗമം?
ഹജ്ജിന്റെ വേളയില്‍ ആ ഓര്‍മകളില്‍ തന്നെയാണ് ഞാനും..
തല്‍ബിയത്തിന്റെ അലയൊലികള്‍ ഇപ്പോഴും എന്റെ ചെവിയില്‍ കേള്‍ക്കുന്നുണ്ട്..

ബലി പെരുന്നാള്‍ ആശംസകള്‍...

വിശുദ്ധമായ...ആ മണ്ണിന്റെ പുണ്യം ആണത് ....ആ ഉമ്മയുടെ പ്രാര്‍ ത്ഥന തന്നെയാണ് ..മഴ വന്നതും അവിടെ കയറിയതും ..മോള്ക്കുള്ള ..അനുഗ്രഹം ആണത് ...ആ തൂവല സ്നേഹം ..നന്നായി എഴുതി ..വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിന് എന്തോ ഒരു ആനന്ദം ....മനുഷ്യ സ്നേഹം ഇപ്പോഴും അസ്തമിചിട്ടില്ലാ ...എന്നാ സത്യം വീണ്ടും ഇക്ക ഓര്‍മിപ്പിച്ചു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

അവിചാരിതമായ സമാഗമത്തിന്റെ സന്തോഷകരമായ അനുഭവം പറഞ്ഞ കുറിപ്പ്.
പെരുന്നാള്‍ ആശംസകള്‍ , തല്കള്‍ക്കും കുടുംബത്തിനും പിന്നെ എല്ലാ വായനക്കാര്‍ക്കും

അവിചാരിതമായ ആ സമാഗമം..
അതിന്റെ എല്ലാ സന്തോഷവും അനുഭവിപ്പിച്ച രചന..
അതേ .. നമ്മുടെയൊക്കെ ജീവിതം തന്നെ വേര്‍പിരിയലും കണ്ടു മുട്ടലും ആണ് ..

ജീവിതത്തില്‍ നമ്മെ അമ്പരപ്പിച്ചു കൊണ്ട് വന്നെത്തുന്ന യാദൃച്ഛികതകള്‍ നിരവധിയാണ്. നാം ചെയ്യുന്ന നന്മകള്‍ ഒരിക്കലും പാഴാകാറില്ല. ഒന്നുകില്‍ നമുക്ക് മനസ്സിന് എക്കാലവും സംതൃപ്തി നല്‍കുന്നു. അതല്ലെങ്കില്‍ ആ നന്മകള്‍ നമ്മെ തിരികെയെത്തി സഹായിക്കുന്നു. പാതി വഴിയില്‍ കുടുങ്ങി എന്ന് കരുതി ഹതാശരായി നില്‍ക്കുമ്പോള്‍ കാണാം ഓര്‍ക്കാതെ ഒരു സഹായം. അത് സര്‍വശക്തന്‍റെ ഇടപെടലാണ് സുകൃതങ്ങള്‍ ആപത്ത്‌ തടുക്കും എന്ന് പ്രവാചക വചനമുണ്ടല്ലോ. ആ പ്രവചനത്തിന്‍റെ പുലര്‍ച്ചയും അതിന്‍റെ തുടര്‍യുമാണ് നിങ്ങള്‍ മങ്കടയില്‍ കണ്ടത്.പങ്കു വെച്ചതിനു ആയിരം നന്ദി.

ഇക്കാ ബലി പെരുന്നാള്‍ ആശംസകള്‍...

വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. ആ ക്ണ്ടുമുട്ടലിന്റെ അനുഭൂതി ശരിക്കും മനസ്സിലാകുന്നു വരികളിലൂടെ. നന്നായി എഴുതി. ജബ്ബാർക്കാക്കും കുടുംബത്തിനും ഈദ് മുബാറക്..

ഹൊ വായിച്ചു , സത്യത്തില്‍ ഇത്തരം കണ്ടുമുട്ടലുകള്‍ തികച്ചും നമ്മളെ അമ്പരപ്പിക്കും...
ദൈവം അനുഗ്രഹുക്കട്ടെ

വായിക്കാന്‍ വേണ്ടി ഇന്നലെ മുതല്‍ ഒരു ടാബില്‍ ഓപ്പണ്‍ ചെയ്തതാ ...
ഇപ്പോയാ വായിച്ചേ ....
ഹൃദ്യമായ അനുഭവം ...
"മുസാഫിര്‍ ഹെ ഹം ഭി, മുസാഫിര്‍ ഹെ തും ഭി...
മുസാഫിര്‍ ഹെ ഹം ഭി, മുസാഫിര്‍ ഹെ തും ഭി...
ഫിര്‍ കിസി മൂടെ-പെ മുലാകാത് ഹോന്ഗി ..."

വയ്കിയതില്‍ ക്ഷമിക്കുമല്ലോ ...
ജബ്ബര്‍ക്കക്കും , കുടുംബത്തിനും എന്റെ ബലി പെരുന്നാള്‍ ആശംസകള്‍

jabbaar saahib ....
allahu thante adimakalkku nalkunna sahaayam .....ariyaathavare naam sahaayikkumpol ....naamariyaathe avante kaikal namme sahaayamethichu kondeyirikkum ...
nalla varikaliloode ningalenne kondupoyi ....allahu thaangalkkum aa ummaakum ..aafiyathum aarogyavum nalkukayum namukkevarkkum poruthu tharumaaraakatte ..aameen

അ.ജ.വ, തികച്ചും അവിചാരിതമായ കൂടിക്കാഴ്ച, അല്ലേ? ഒഴുക്കോടെ എഴുതി.

ആ പുണ്യപ്രവർത്തിയുടെ ഫലമായിരുന്നോ, 1998-ലെ ആ പ്രൊമൊഷൻ?

പെരുന്നാൾ ആശംസകൾ!

അതാണു സുകൃതം!
നന്നായെഴുതി.
ബലി പെരുന്നാൾ ആശംസകൾ!

ചില ബന്ധങ്ങള്‍ അത് കാലമെത്ര കഴിഞ്ഞാലും നമ്മളെ തേടി വരും. ജബ്ബാരിക്ക നന്നായി എഴുതി.

ആ ഉമ്മ തന്നെ സഹായിച്ച വ്യക്തിയെ എപ്പോളെങ്കിലും കണ്ടുമുട്ടണമെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ടാകും ആ പ്രാര്‍ഥനയുടെ ഫലമായിരിക്കും ഈ കൂടിക്കാഴ്ച ...അതല്ലേ പ്രായം ആയിട്ടും അവര്‍ക്ക് ഇക്കയെ മനസ്സിലാക്കാന്‍ സാധിച്ചത് .... ബലി പെരുന്നാള്‍ ആശംസകള്‍...

നന്നായി ഈ പങ്കു വെക്കല്‍

off
ആദ്യം ആ ഉമ്മയുടെ വീട്ടില്‍ യാദൃശ്ചികമായി എത്തിപ്പെടുന്നിടത്തുനിന്നും ഒരു ഫ്ലാഷ്ബാക്ക് ആയി ആ ദുരന്തത്തിന്റെ ഓര്‍മ്മകളിലേക്ക് പോയിരുന്നെങ്കില്‍ ഈ പോസ്റ്റ് ഒന്നൂടെ ഭംഗിയാകുമായിരുന്നു എന്നു ഒരു അഭിപ്രായം മാത്രം.

കണ്ണില്‍ കാണുന്ന പോലെ തോന്നിച്ചു പല ഇടങ്ങളിലും...!
എന്‍റേം ബലി പെരുന്നാള്‍ ആശംസകള്‍.

അന്ന് ചെയ്തത് പുണ്യം! പത്ത് വര്ഷങ്ങള്‍ക്ക് ശേഷം ഒരമ്മയെപ്പോലെയോ ചേച്ചിയേപ്പോലെയോ ഒക്കെ ആ സ്ത്രീയെ അവിടെ ആ സാഹചര്യത്തില്‍ കാണാന്‍ സാധിച്ചത് ദൈവത്തിന്‍റെ ഒരു വെളിപ്പെടുത്തല്‍ എന്നേ കരുതാനാകൂ...!!
പെരുന്നാള്‍ ആശംസകള്‍!

താങ്കള്‍ ചെയ്ത ഉപകാരത്തിന് തിരിച്ചും ഒരു ഉപകാരം ചെയ്യാനുള്ള നിയോഗം ആ ഉമ്മക്കുണ്ടായിരിക്കണം. താങ്കളുടെ ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. മനോഹരമായി പറഞ്ഞു...

ബ്ബാര്‍ ബായി വല്ലാത്ത ഒരനുഭവം തന്നെ അല്ലെ

ഓരോ നിമിത്തങ്ങ ളാ ജീവിതം കൂടി ചേരലിന്റെയും പിരിയലിന്റെയും ഒക്കെ മറവിയുടെയും ഒര്മിക്കലിന്റെയും ഒക്കെ

പെരുന്നാള്‍ ആശംസകള്‍

മാഷേ ഗംഭീരം .ഉള്ളുലയുന്ന ആഖ്യാനം .കാലച്ചക്ക്രം എന്നുപറയുന്നത് ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും .

സന്നദ്ധസേവനം മഹത്തരം..
നാളേക്കത് മുതൽകൂട്ടാവട്ടെ...

വായിക്കാന്‍ ഇത്തിരി വയ്കിപ്പോയി. നല്ലൊരു ഹജ്ജോര്‍മ്മ.
ഇപ്പറഞ്ഞ കൊല്ലം എന്‍റെ ഉമ്മയും ഉപ്പയും ഹജ്ജിനുണ്ടായിരുന്നു.
തീ തിന്നു ജിദ്ദയില്‍ കഴിഞ്ഞ ആദിനം ഇന്നും ഓര്‍ക്കുന്നു.
ഉപ്പയും ഉമ്മയും കൂട്ടം തെറ്റി.
പട്ടിക്കാടുള്ള ഒരു യുവതി ഉമ്മാനെ മക്ക വരെ കാല്‍നടയായി കൊണ്ട് വന്നു രൂമിലെത്തിച്ചു.
ഉമ്മ ഇടക്കിപ്പോഴും അവരെ പോയി കാണാറുണ്ട്‌.

It is a very good post. Enjoyed. Special congrats Jabbaar. This is first time. I will come again. (sorry, my malayalam editor is not working today )

ജബ്ബാര്‍ സാഹിബേ താങ്കളുടെ ഈ അനുഭവം വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത അവസ്ഥ.. അത് പടച്ച്ചതംബുരാന്റെ ഒരു തീരുമാനം ആയിരുന്നു താങ്കളെ ആ ഉമ്മയുടെ അടുക്കല്‍ ഒരിക്കല്‍ കൂടി എത്തിക്കുക എന്നത്....

jabbar bai, thanks shishayum avidathe joliyum onnum namukkumarakkanavatha onnanu,hajj nte tyagam nerittu thiricharinjitullavaranu, nammal...nalla oranubavam orma peduthiyathinu.......... orayiram nannni,,,,,,,,,,,,,

പ്രിയ ജബ്ബാര്‍ , കഥ വായിച്ചു. വല്ലാത്ത ഒരു പുന:സമാഗമം ! അവിശ്വനീയം !അനുഭവസ്ത്തര്‍ക്കേ ഇങ്ങിനെയൊക്കെ എഴുതാന്‍ പറ്റൂ. തുടര്‍ന്നും അനുഭവങ്ങള്‍ പങ്കു വയ്ക്കണം

السلام عليكم ورحمة الله
ഏഴ് വർഷങ്ങൾക്ക് മുമ്പ് താങ്കൾ കുറിച്ചിട്ടതാണെങ്കിലും യാദൃക്ഷികമായാണ് ഇന്ന് ഞാനിത് വായിക്കാനിടയായത്. വളരെ ഹൃദ്യമായി അനുഭവെട്ടു. അല്ലാഹുവിൻ്റെ ഇടപെടലായിത്തെന്നെ ഇതിനെ കാണണം. ആ ഉമ്മെയെ വീണ്ടും കാണിക്കാനും ഓർമ്മകൾ പങ്ക് വെക്കാനും അല്ലാഹു അവസരം ഒരുക്കിയതാണ്. മക്കയിലും ജിദ്ദയിലും ജീവിച്ച കാലങ്ങളിൽ സമാനമായ കുറെ അനുഭവങ്ങൾ എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത് പോലുള്ള കണ്ടുമുട്ടൽ ഉണ്ടായിട്ടില്ല. അല്ലഹു താങ്കളുെടെ സൽപ്രവർത്തിക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ.